കടുത്തുരുത്തി: 2026 തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോഴേ യുഡിഎഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് നേതാവും നിലവിലെ എംഎല്‍എയുമായ മോന്‍സ് ജോസഫിനെ രംഗത്തിറക്കിയ യുഡിഎഫ് തീരുമാനം അടിവരയിട്ടതായി മോന്സിന്റെ ആറാം ജയം. 31,300 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തൊട്ടടുത്ത എല്‍ഡിഎഫ് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ്-എം വനിതാ നേതാവ് നിര്‍മല ജിമ്മിയെയാണ് മോൻസ് പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായ ഏഴാം മത്സരമായിരുന്നു ഇത്.
ഒരു തവണ പരാജയപ്പെട്ടു. 2021ല്‍ 4256 വോട്ടിന്റെ നേരിയ ഭൂരിപക്ഷമായിരുന്നെങ്കിൽ ഇത്തവണ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ തിളക്കമാര്‍ന്ന വിജയമാണ് നേടിയത്.രണ്ടു തവണ എല്‍ഡിഎഫിലും ഇത്തവണത്തേതുള്‍പ്പെടെ നാലു തവണ യുഡിഎഫിലും എംഎല്‍എയായി വിജയിച്ചു. കേരള കോണ്‍ഗ്രസുകള്‍ തമ്മില്‍ ഏറ്റുമുട്ടിയ 1996ല്‍ കേരള കോണ്‍ഗ്രസ്-ജോസഫ് വിഭാഗത്തിൽ മത്സരിച്ച മോന്‍സ് ജോസഫ് എല്‍ഡിഎഫ് മുന്നണിയില്‍നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു.
2001ല്‍ മോന്‍സ് ജോസഫ്, യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കേരള കോണ്‍ഗ്രസ്-എം നേതാവ് സ്റ്റീഫന്‍ ജോര്‍ജിനോട് പരാജയപ്പെട്ടു.2006ല്‍ വിജയിച്ച മോന്‍സ് ജോസഫ്, ഇടക്കാലത്തുണ്ടായ വിവാദത്തെത്തുടര്‍ന്ന് മന്ത്രി ടി.യു. കുരുവിള രാജിവച്ച ഒഴിവില്‍ വി.എസ്. അച്യുതാനന്ദന് മന്ത്രിസഭയില്‍ ഒന്നരവര്‍ഷക്കാലം പൊതുമരാമത്ത് മന്ത്രിയുമായി.
ജോസഫ്-മാണി വിഭാഗങ്ങളുടെ ലയനത്തെത്തുടർന്ന് 2011, 2016 വര്‍ഷങ്ങളില്‍ യുഡിഎഫ് മുന്നണിയില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ചു.
2021ല്‍ മാണി വിഭാഗം എല്‍ഡിഎഫിലേക്ക് പോയെങ്കിലും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം യുഡിഎഫിൽ തുടർന്ന് മോന്‍സ് ജോസഫ് യുഡിഎഫ് എംഎല്‍എയായി 4256 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.